ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബിരുദധാരികൾ നേടിയ അറിവും ഗവേഷണ മികവും രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി വിനിയോഗിക്കണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ഐ ഐ എസ് ടി വലിയമല ക്യാമ്പസിൽ നടന്ന 14-ാമത് ബിരുദദാന ചടങ്ങിൽ ബിരുദദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബിരുദവും മെഡലുകളും സമ്മാനിക്കുന്നതിനേക്കാൾ, രാജ്യത്തിന്റെ ഭാവി നിർമിക്കുന്ന യുവപ്രതിഭകൾക്കൊപ്പമുള്ള ഈ നിമിഷമാണ് തനിക്ക് അഭിമാനകരമെന്ന് ഗവർണർ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ത്യാഗവും സമർപ്പണവുമാണ് വിദ്യാർഥികളുടെ വിജയത്തിന് അടിത്തറയായത്. അതിനാൽ അവരോടുള്ള നന്ദിയും കടപ്പാടും ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഐ ഐ എസ് ടി യിൽ നിന്ന് നേടിയ അറിവ് വ്യക്തിപരമായ നേട്ടങ്ങളിൽ ഒതുങ്ങരുത്. സമൂഹത്തിനും രാജ്യത്തിനും തിരികെ നൽകേണ്ട ഉത്തരവാദിത്വം ഓരോ ബിരുദധാരിക്കുമുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം തൊഴിൽ തേടുന്നവരെയല്ല, തൊഴിൽ സൃഷ്ടിക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾ അതിലേക്കുള്ള പ്രധാന മാർഗമാണ്.
‘ആകാശമാണ് അതിർത്തി’ എന്ന പ്രയോഗം ഇനി പ്രസക്തമല്ലെന്നും ബഹിരാകാശം പോലും യുവശാസ്ത്രജ്ഞരുടെ സ്വപ്നങ്ങൾക്കും ഗവേഷണത്തിനും അതിരല്ല. വിക്രം സാരാഭായിയുടെ ദീർഘവീക്ഷണത്തിലൂടെ ആരംഭിച്ച ഇന്ത്യയുടെ ബഹിരാകാശ യാത്ര ഇന്ന് ലോകത്തിന് മാതൃകയായ നേട്ടങ്ങളിലേക്ക് വളർന്നു. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗത്തെ മുന്നേറ്റം രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നും വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ യുവശാസ്ത്രജ്ഞരുടെ പങ്ക് നിർണായകമാണെന്നും ഗവർണർ പറഞ്ഞു.
