രാജ്യത്തെ പോളിയോ വിമുക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയായിരുന്നു ഉദ്ഘാടനം. കേരളത്തിൽ കഴിഞ്ഞ 26 വർഷമായി പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഭാവിയിലെ സാധ്യതകൾ മുന്നിൽക്കണ്ട് മുൻകരുതലുകൾ ശക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. പോളിയോ പ്രതിരോധത്തിനൊപ്പം നിപ, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികളെ തടയാൻ ആരോഗ്യവകുപ്പ് സജ്ജമാണ്. ആരോഗ്യമേഖല പൊതുമേഖലയിൽ തന്നെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് ഈ വർഷം തന്നെ അംഗീകാരം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നദികളും തോടുകളും മാലിന്യമുക്തമാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ അഞ്ചുവയസ്സിന് താഴെയുള്ള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകളും 46,663 പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കായിട്ടുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, വായനശാലകൾ തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തും.
1995-ൽ ആരംഭിച്ച പൾസ് പോളിയോ പരിപാടിയിലൂടെ 2011-ന് ശേഷം ഇന്ത്യയെ പോളിയോ വിമുക്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അയൽരാജ്യങ്ങളിൽ ഇപ്പോഴും രോഗം നിലനിൽക്കുന്നതിനാലാണ് ഈ പ്രതിരോധ പ്രവർത്തനം തുടരുന്നത്.
