തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് സമീപത്തെ വിവിഐപി പവലിയനിൽ മന്ത്രിമാരായ പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ്, ചാണ്ടി ഉമ്മൻ എം എൽ എ, സിനിമാ നടൻ ആസിഫ് അലി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദേശ വിനോദസഞ്ചാരികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സമാപനഘോഷയാത്ര ആസ്വദിക്കാനെത്തി.
ഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും അണിനിരന്നു. കേരളത്തിന്റെ പൈതൃകം, സംസ്കാരം, വികസനം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, ശാസ്ത്രീയ പുരോഗതി തുടങ്ങി വിവിധ വിഷയങ്ങൾ ഫ്ലോട്ടുകളിൽ അവതരിപ്പിച്ചു.
കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ജമ്മു കാശ്മീർ, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും പ്രാദേശിക കലാസംഘങ്ങളുടെ പ്രകടനങ്ങളും അരങ്ങേറി. സ്കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും തെയ്യം, കളരിപ്പയറ്റ്, ചെണ്ടമേളം, ബാന്റ്മേളം, ആശ്വാരൂഡ സേനാ മാർച്ച്, റോളർ സ്കേറ്റിങ് തുടങ്ങിയ പ്രകടനങ്ങളും ജനശ്രദ്ധ നേടി. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പരിസ്ഥിതി സൗഹൃദമായാണ് സമാപനഘോഷയാത്ര നടന്നത്.
