യോഗയ്ക്ക് ജാതിയോ മതമോ വർണ വിവേചനമോ ഇല്ലെന്നും ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗയെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ അഭിപ്രായപ്പെട്ടു. ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ടെന്നും ആരോഗ്യ സംരക്ഷണത്തിനുള്ള വിമുഖതയും അന്തരീക്ഷ മലിനീകരണവും ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതുമെല്ലാമാണ് പകർച്ച വ്യാധികൾ പടരാനിടയാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യായാമത്തിലൂടെ അസുഖങ്ങളെ പ്രതിരോധിക്കണം. അവനവനിഷ്ടമുള്ള വ്യായാമമുറ സ്വീകരിക്കാം. വ്യായാമത്തിന്റെ ഗുണം സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും സ്ഥിരമായി ജോഗിങ് ചെയ്ത് ആരോഗ്യം നിലനിർത്തുന്നയാളാണ് താനെന്നും കെ മുരളീധരൻ പറഞ്ഞു.
