നിക്ഷേപ പ്രതിസന്ധി നേരിടുന്ന 400-ലേറെ സഹകരണ സംഘങ്ങളെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് വകമാറ്റൽ, തട്ടിപ്പ് തുടങ്ങിയ ഭരണപരമായ വീഴ്ചകളെ തുടർന്ന് പ്രതിസന്ധിയിലായ സംഘങ്ങളിൽ ഉത്തരവാദികളായവരിൽ നിന്ന് സർചാർജ് നടപടികളിലൂടെ തുക ഈടാക്കും. സംഘങ്ങൾക്ക് ലഭിക്കാനുള്ള വായ്പകൾ നിർബന്ധമായും പിരിച്ചെടുക്കുന്നതിനൊപ്പം ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ഉപയോഗിച്ചും നിക്ഷേപകർക്ക് തുക തിരികെ നൽകും. കൃത്യമായ മാനദണ്ഡങ്ങളും മുൻഗണനാക്രമവും പാലിച്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും നിക്ഷേപത്തുക വിതരണം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.
ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുകയും തെറ്റായ ഓഡിറ്റ് റിപ്പോർട്ടുകൾ നൽകുകയും ചെയ്ത ഉദ്യോഗസ്ഥർക്കും ഓഡിറ്റർമാർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തുകയാണ് ‘വിശ്വാസ്’ പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വായ്പകൾ ഒറ്റത്തവണയായി തീർപ്പാക്കുന്നതിനുള്ള ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഇതിനകം 100 കോടിയിലധികം രൂപയുടെ സെറ്റിൽമെന്റുകൾ നടന്നിട്ടുണ്ട്. പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി എം പിമാരെയും എം എൽ എമാരെയും സമിതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദാലത്തുകളിൽ അസിസ്റ്റന്റ് രജിസ്ട്രാർ തലത്തിൽ 35 ശതമാനം വരെയും ജോയിന്റ് രജിസ്ട്രാർ തലത്തിൽ 50 ശതമാനം വരെയും സംസ്ഥാനതല സമിതിയിൽ സാധ്യമാകുന്ന മുഴുവൻ പിഴപ്പലിശ ഇളവ് അനുവദിക്കാനും ഇതിലൂടെ കഴിയും. ഓണം, മഴക്കെടുതി എന്നിവ പരിഗണിച്ച് പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
