പദ്ധതി പ്രകാരം സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിനുള്ള ടിക്കറ്റ് തുക സർക്കാർ കെഎസ്ആർടിസിക്ക് റീഇംബഴ്സ് ചെയ്യും. ജൂൺ 8, 15, 16 തീയതികളിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ പദ്ധതിയുടെ സ്വാധീനം ദിനംപ്രതി വർധിക്കുന്നതായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം ജൂൺ 8-ന് 7.25 ലക്ഷമായിരുന്നത് ജൂൺ 15-ന് 9.63 ലക്ഷമായും ജൂൺ 16-ന് 11.84 ലക്ഷമായും ഉയർന്നു. ജൂൺ 16-ന് ഓർഡിനറി ബസുകളിലെ മൊത്തം യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. അതായത് ഓരോ മൂന്ന് യാത്രക്കാരിൽ ഏകദേശം രണ്ട് പേരും സ്ത്രീകളായിരുന്നു. ജൂൺ 15-നുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ 16-ന് 2.21 ലക്ഷം സ്ത്രീകൾ അധികമായി യാത്ര ചെയ്തതായും ഇത് 23 ശതമാനം വർധനയാണെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ചുള്ള അവബോധം വ്യാപകമായതോടെ ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്ന സ്ത്രീകൾ പ്രിയദർശിനി സൗജന്യ ടിക്കറ്റിലേക്ക് മാറിയിട്ടുണ്ട്. ജൂൺ 16-ന് മാത്രം 11.80 ലക്ഷം സ്ത്രീകൾ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സൗജന്യമായി യാത്ര ചെയ്തു.
