രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 77 പേരാണുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ച് പേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. സമ്പർക്കത്തിലുള്ളവരിൽ രണ്ടുപേർ അതിതീവ്ര അപകടസാധ്യതാ വിഭാഗത്തിലും 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും 62 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്ക് ക്വാറന്റൈൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആരിലും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കുമായി പി.പി.ഇ കിറ്റുകൾ, ഗ്ലൗസുകൾ, മാസ്കുകൾ, ആവശ്യമായ മരുന്നുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ജനങ്ങളുടെ സംശയനിവാരണത്തിനായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം (ഫോൺ നമ്പർ: 0495 2373901, 9072007767) പ്രവർത്തനമാരംഭിച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 ഷിഗെല്ല പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ആകെ 514 പേരെ രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി രോഗബാധിതർ ചികിത്സയിൽ തുടരുകയാണ്. ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കാൻ നിർദേശം നൽകിയതായും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നതായും മന്ത്രി അറിയിച്ചു.
