സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലും ഒരു രൂപയുടെ പോലും നികുതി വർധന വരുത്താത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുക എന്നിവയിലൂടെ ‘പുതുയുഗ കേരളം’ യാഥാർഥ്യമാക്കുന്നതിനുള്ള വികസന കാഴ്ചപ്പാടാണ് ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ബജറ്റ് അവതരിപ്പിച്ച ശേഷം നിയസഭാ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ദൈനംദിന ചെലവുകൾക്കായാണ് ഉപയോഗിക്കുന്നത്. ഇതോടെ വികസന പ്രവർത്തനങ്ങൾക്കായി വെറും 23 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. കിഫ്ബി വഴി 9.72 ശതമാനം ഉയർന്ന പലിശയ്ക്ക് പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കുന്നത് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ബജറ്റിൽ പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും കേരളത്തിൽ തന്നെ ഒരുക്കും. ഇതിന്റെ ഭാഗമായി ‘നോളജ് വാലി’ ഉൾപ്പെടെയുള്ള പദ്ധതികൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കും. അതോടൊപ്പം, മുതിർന്ന പൗരന്മാരെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ അവരെ സമ്പദ് വ്യവസ്ഥയുടെ സജീവ ഭാഗമാക്കുന്നതിനായി രാജ്യത്താദ്യമായി കേരളത്തിൽ ‘സിൽവർ ഇക്കോണമി’ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിലുള്ള കെയർ ഗിവർ കോഴ്സുകളും ആരംഭിക്കും.
