സംസ്ഥാന സർക്കാർ കെഎസ്ആർടിസി മുഖേന നടപ്പാക്കിയ സ്ത്രീകൾക്കും ട്രാൻസ്ജെന്റർ വ്യക്തികൾക്കുമുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻവിജയമായതായി മന്ത്രി സി പി ജോൺ. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തിരുവനന്തപുരം വഴുതക്കാട് ട്രാൻസ് ടവറിലെ കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രിയദർശിനി പദ്ധതിയിൽ ഇതുവരെ 3.81 കോടി സൗജന്യ യാത്രകളാണ് നടത്തിയത്. പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5.5 ലക്ഷത്തിൽ നിന്ന് 12.71 ലക്ഷമായി ഉയർന്നു. നിലവിൽ കെഎസ്ആർടിസി യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും പദ്ധതി കാരണം പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീ ചിത്ര തിരുന്നാൾ എഞ്ചിനീയറിങ് കോളേജിന്റെ സഹായത്തോടെ പദ്ധതിയുടെ സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങൾ പഠിക്കും.
പൊതുഗതാഗത ഉപയോഗം വർധിച്ചതോടെ കാർബൺ ഡയോക്സൈഡ് പുറം തള്ളൽ ഗണ്യമായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. കാർബൺ ഡയോക്സൈഡ് പെർക്യാപ്പിറ്റ പുറം തള്ളലിൽ 100 കിലോഗ്രാം കുറവ് വന്നു. (ആയിരം യാത്രക്കാർക്ക് 504 കിലോഗ്രാം എന്നത് 404 കിലോഗ്രാം ആയി കുറഞ്ഞു). കെഎസ്ആർടിസി ആപ്പിലൂടെ ലഭിച്ച പ്രതികരണങ്ങളിൽ 11572 പേർ പദ്ധതിക്ക് ഫൈവ് സ്റ്റാർ റേറ്റിങ് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗവി, നെല്ലിയാമ്പതി, പൊന്മുടി, മലക്കപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധന ഉണ്ടായതായി മന്ത്രി കൂട്ടിച്ചേർത്തു.
