കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കിംഗ് മേഖല മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആകെ ബാങ്കിംഗ് ബിസിനസ് 18 ലക്ഷം കോടി രൂപ പിന്നിട്ടു. നിക്ഷേപം 10.62 ലക്ഷം കോടി രൂപയും വായ്പ വിതരണം 7.74 ലക്ഷം കോടി രൂപയുമായി ഉയർന്നു. വാർഷിക വായ്പാ പദ്ധതിയുടെ ലക്ഷ്യത്തെ മറികടക്കാൻ കഴിഞ്ഞതും കൃഷി, എംഎസ്എംഇ മേഖലകളിലേക്കുള്ള വായ്പാ പ്രവാഹം ശക്തമായി തുടരുന്നതും ശ്രദ്ധേയമാണ്. അതേസമയം ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം കുറയുന്നത് ആശങ്കാജനകമാണെന്നും ബാങ്കുകൾ കൂടുതൽ സജീവമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും സാങ്കേതിക പുരോഗതിയും മനുഷ്യവികസനവും സമന്വയിപ്പിക്കുന്ന ‘പുതുയുഗ കേരളം’ എന്ന ആശയമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ക്ഷേമപ്രവർത്തനങ്ങളും സുതാര്യ ഭരണവും ജനവിശ്വാസം വർധിപ്പിക്കുന്ന നടപടികളും തുടരും. കേരളത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശവും തുറമുഖ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി സമഗ്ര ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം വികസിപ്പിക്കും. തീരദേശ ഷിപ്പിംഗ് പദ്ധതികളും ക്രൂയിസ് ടൂറിസവും ഇതിന്റെ ഭാഗമാകും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് 27 ഏവിയേഷൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്ക് സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സേവനങ്ങളുടെയും ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തമാക്കും. വിദേശ സർവകലാശാലകളുമായും കോർപ്പറേറ്റ് മേഖലയുമായും സഹകരിച്ച് വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കും. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കും.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് ബാങ്കിംഗ് മേഖല വികസന പങ്കാളികളായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അവലോകന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.