കാലാവസ്ഥാ വ്യതിയാനം ഭാവിയിലെ മാത്രം ഭീഷണിയല്ല, അതിന്റെ അപകടസൂചനകൾ ഇന്നുതന്നെ നമ്മുടെ ചുറ്റുപാടുകളിൽ പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട സമയമാണിത്. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടതാണെന്ന ‘വൺ ഹെൽത്ത്’ ആശയം ഇന്ന് ലോകം ഗൗരവമായി ചർച്ച ചെയ്യുകയാണ്. പ്രകൃതിയെ നശിപ്പിച്ച് മനുഷ്യസമൂഹത്തിന് മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവാണ് ഈ ആശയത്തിന്റെ കാതൽ. 2018 ലെ പ്രളയവും തുടർന്ന് ഉണ്ടായ മഹാമാരികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിച്ചു.
കർഷകരെ പരിസ്ഥിതിയുടെ ശത്രുക്കളായി കാണുന്ന സമീപനം തെറ്റാണ്. യഥാർഥത്തിൽ കർഷകർ പ്രകൃതിയുടെ മിത്രങ്ങളാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷയും കാർഷിക സ്വയംപര്യാപ്തതയും കൈവരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിഷലിപ്തമായ പച്ചക്കറികളെ ആശ്രയിക്കാതെ നമ്മുടെ സംസ്ഥാനത്തിനകത്തുതന്നെ ഭക്ഷ്യവിളകൾ ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. കുട്ടികളിൽ ചെറുപ്പം മുതൽ കാർഷിക സംസ്കാരവും പരിസ്ഥിതി ബോധവും വളർത്തേണ്ടത് അനിവാര്യമാണ്. നമുക്ക് ഭക്ഷണം നൽകുന്ന കർഷകരെ മാതാപിതാക്കളെപ്പോലെ ആദരിക്കാൻ കുട്ടികൾ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം ഒരു സർക്കാർ പരിപാടി മാത്രമല്ല, അത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. കാലാവസ്ഥാ വ്യതിയാനം നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് വരാനിരിക്കുന്ന വലിയ ദുരന്തങ്ങളെ തടയാൻ എല്ലാവരും കൈകോർക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പിൽ മാവിൻ തൈയും പച്ചക്കറി തൈയും മുഖ്യമന്ത്രി നട്ടു. കുട്ടികർഷകരേയും മുഖ്യമന്ത്രി ആദരിച്ചു.
