വയനാട് കള്ളാടിയിലെ ദുരന്തത്തിൽ രണ്ട് തലത്തിലുള്ള അന്വേഷണം നടത്താനും, പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കാനും, സർക്കാരിന്റെ 100 ദിന കർമപദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനായി ഓപ്പൺ പോർട്ടൽ ആരംഭിക്കാനും തീരുമാനിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തെക്കുറിച്ചും ദുരന്തസാധ്യതകളെക്കുറിച്ചും സാങ്കേതിക, നിയമപര തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തും. ദുരന്തസ്ഥലത്തിന് മുകളിലായി മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായെന്ന പ്രാഥമിക റിപ്പോർട്ടുകളും പരിശോധിക്കും. തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിർദേശിച്ച പരിസ്ഥിതി മാനദണ്ഡങ്ങൾ കരാറുകാർ പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും പ്രത്യേക അന്വേഷണം നടത്തും. അപകടസാധ്യതകൾ പൂർണമായി വിലയിരുത്തിയ ശേഷമേ നിർത്തിവച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പി എസ് സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കെ എ എസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. പരീക്ഷാ മാർക്ക് മുൻകൂട്ടി അറിഞ്ഞ് ചില ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ അധിക മാർക്ക് നൽകി റാങ്കിൽ മുന്നിലെത്തിച്ചെന്ന ആരോപണങ്ങൾ ഉൾപ്പടെ അന്വേഷണത്തിന് വിധേയമാക്കും.
