ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ യുവജനങ്ങളുടെയും ഭക്ഷ്യസംരംഭകരുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച അവബോധം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കണം. വൃത്തിഹീനമായ ഭക്ഷണശാലകളും ഭക്ഷ്യ ഉൽപ്പാദന കേന്ദ്രങ്ങളും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശുചിത്വക്കുറവും മലിനജല ഉപയോഗവും പാചകരീതികളിലെ അപാകതകളും ഷിഗെല്ല പോലുള്ള രോഗങ്ങൾ പടരാൻ കാരണമാകുന്നുണ്ട്. കുടിവെള്ളം തിളപ്പിച്ചശേഷം മാത്രം നൽകുന്ന രീതി ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
എറണാകുളത്ത് മന്തി ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങളിൽ പരിശോധനയും തുടർനടപടികളും ശക്തമാക്കുകയും ചെയ്യും. ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധനകൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തട്ടുകടകൾ മുതൽ സ്റ്റാർഹോട്ടലുകൾ വരെയുള്ള എല്ലാ ഭക്ഷ്യശാലകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഓണക്കാലത്ത് കാറ്ററിങ് സ്ഥാപനങ്ങളും ഓണസദ്യ തയ്യാറാക്കുന്നവരും ഭക്ഷണം പാക്ക് ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും മാലിന്യം കലരാതെയും ശുചിത്വം ഉറപ്പാക്കിയും പ്രവർത്തിക്കണം. മോശം ഗുണനിലവാരമുള്ള മത്സ്യവും മാംസവും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
